പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട സ്വദേശിനി ശാരികയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ ആൺ സുഹൃത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ആൺസുഹൃത്ത് സജിൽ ശാരികയോട് തന്റെ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 17 കാരിയായ ശാരിക കൂടെ ചെല്ലാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് പെൺകുട്ടിയെ അയൽവാസിയായ സജിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. 2017 ജൂലൈ 14 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവുകളായി മാറി. അഡി. ജില്ലാ കോടതി-ഒന്ന് നാളെ ശിക്ഷ വിധിക്കും.
2017 ജൂലൈ 14ന് വൈകിട്ടാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഒപ്പം വരണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് ശാരികയെ പ്രതി മൃഗീയമായി കൊലപ്പെടുത്തിയത്. ശാരികയുടെ കടമ്മനിട്ടയിലെ ബന്ധുവീട്ടിൽ വച്ച് പെട്രോള്‍ ശരീരത്തിലൂടെ ഒഴിച്ച സജില്‍ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22നായിരുന്നു മരണം. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവുകളായെടുത്താണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
