തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയെ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും തനിക്ക് തന്റെ നിലപാട് ആണ് ഉള്ളതെന്നും അദ്ദേഹത്തെ കാറില്‍ കയറ്റിയത് തെറ്റായി ഇപ്പോഴും തോന്നിയിട്ടില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയന്‍. പിണറായി വിജയന്‍ സ്വീകരിച്ചത് പിണറായി വിജയന്റെ നിലപാടാണ്. ബിനോയ് വിശ്വം കാറില്‍ കയറ്റില്ലായിരിക്കും. പക്ഷെ ഞാന്‍ കയറ്റും. അതു ശരിയാണെന്നാണ് തന്റെ നിലപാട്. അതില്‍ ഒരു തെറ്റും ഉള്ളതായി ഇപ്പോഴും തോന്നിയിട്ടില്ല. ഇക്കാര്യം നേരത്തെ പറഞ്ഞതാണ്.’ പിണറായി പറഞ്ഞു.
സിപിഐ ചതിയന്‍ ചന്തുവാണെന്ന് വെള്ളാപ്പള്ളിയുടെ അഭിപ്രായത്തിനോട് യോജിപ്പില്ല. സിപിഐ മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. ഊഷ്മളമായ ബന്ധമാണ് സിപിഐയുമായി ഉള്ളത്. അവര്‍ ഏതെങ്കിലും തരത്തിലുള്ള ചതിയും വഞ്ചനയും കാണിക്കുന്നുവെന്ന ചിന്ത സിപിഎമ്മിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുന്നത് താനാണോ എന്നു തീരുമാനിക്കേണ്ടതു പാര്‍ട്ടിയാണ്. അതു പിന്നീട് തീരുമാനിക്കും. അതു താനല്ല പറയേണ്ടത്. ഉചിതമായ സമയത്ത് പാർട്ടി വ്യക്തത വരുത്തും. അതാണ് പൊതുരീതി. സമയമാകുമ്പോൾ ചർച്ച ചെയ്തു തീരുമാനിക്കും.
തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി നേടാന്‍ കാരണം യുഡിഎഫ് വോട്ട് കിട്ടിയതു കൊണ്ടാണ്. പല വാര്‍ഡുകളിലും യുഡിഎഫ് വോട്ട് ബിജെപിക്കു കിട്ടിയിട്ടുണ്ട്. എല്‍ഡിഎഫ് ജയിക്കാന്‍ സാധ്യതയുള്ള സ്ഥലത്ത് ഇരുകൂട്ടരും വോട്ട് മാറി ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു വോട്ടിനു വേണ്ടി കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുമായി കൂട്ടുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു


