സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സംഭാഷണത്തിൽ മാപ്പപേക്ഷിച്ച് നേതാക്കൾ. പാർട്ടിക്ക് സമർപ്പിച്ച വിശദീകരണ കുറിപ്പിലാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. മാപ്പപേക്ഷ നൽകിയ സാഹചര്യത്തിൽ നടപടി താക്കീതിൽ ഒതുങ്ങിയേക്കും.
ബോധപൂർവം പാർട്ടിയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല. പാർട്ടി എന്തു നടപടിയെടുത്താലും അംഗീകരിക്കും. ദയവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിശദീകരണ കുറിപ്പിൽ നേതാക്കൾ പറയുന്നു. അതേസമയം സംഭാഷണം എങ്ങനെ റെക്കോഡ് ചെയ്തെന്നോ സാഹചര്യമെന്തെന്നോ വീശദീകരണത്തിൽ പറയുന്നില്ല.
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമല സാദനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരനും തമ്മിലുളള സംഭാഷണമാണ് ചോര്‍ന്നത്. സംസ്ഥാന സെക്രട്ടറിയെ ഫോണില്‍ വിളിച്ച് നേതാക്കള്‍ ഖേദം അറിയിച്ചിരുന്നു. നാണംകെട്ടിറങ്ങി പോകേണ്ടി വരുമെന്ന പരാമര്‍ശം ബിനോയ് വിശ്വത്തെ കുറിച്ചല്ലെന്ന് കെ.എം. ദിനകരന്‍ പറഞ്ഞിരുന്നു. നടപടി നേരിടുന്ന മറ്റൊരു നേതാവിനെ കുറിച്ചാണ് പരാമര്‍ശമെന്നായിരുന്നു നേതാക്കളുടെ വിശദീകരണം.
ബിനോയ് വിശ്വം പുണ്യാളനാകാന്‍ ശ്രമിക്കുകയാണെന്നും ഇങ്ങനെയണെങ്കില്‍ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങിപ്പോരേണ്ടി വരുമെന്നുമാണ് ചോര്‍ന്ന ശബ്ദരേഖയിലുണ്ടായിരുന്നത്. സെക്രട്ടറിക്ക് എതിരായ ആക്ഷേപ പരാമര്‍ശം ഇന്ന് ചേരുന്നസംസ്ഥാന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
