തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങൾ മൂലം കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് ഇന്നലെ പുറത്തുവന്നത്. പ്രമേഹ രോഗവും അണുബാധയും മൂലം അദ്ദേഹത്തിന്റെ വലതു കാൽപാദം മുറിച്ചുമാറ്റി. തുടർ ചികിത്സയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കാനം ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് സ്ഥാനമൊഴിഞ്ഞേക്കുമെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചത്. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും. മൂന്ന് മാസത്തേക്കുള്ള അവധിക്ക് അപേക്ഷ നൽകിയെന്നും സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്നും പ്രതികരിച്ചിരിക്കുകയാണ് കാനം.
അവധി എടുക്കുന്ന സമയത്ത് ഒരു പകരം സംവിധാനം പാർട്ടി ആലോചിക്കും. അസി. സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും പി.പി.സുനീറും ഉണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഇക്കാലയളവിൽ കേരളത്തിൽ കൂടുതലായി ശ്രദ്ധിക്കേണ്ടിവരും. ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ സേവനവും ലഭിക്കുമെന്നും കാനം പറഞ്ഞു. എന്തായാലും കൃത്യമായ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിൽ തന്നെയാണ് കാനം രാജേന്ദ്രൻ. സെക്രട്ടറി സ്ഥാനം ഒഴിയുമെന്നത് വെറും പ്രചാരണങ്ങൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു
