കണ്ണൂർ: തട്ടം പരാമർശത്തിൽ അഡ്വ. കെ അനിൽകുമാറിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാമർശം പാർട്ടി നിലപാടല്ലന്നും വസ്ത്രധാരണം ജനാധിപത്യ അവകാശമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.
ഹിജാബ് വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതിൽ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്സെൻസ് ഗ്ലോബൽ പരിപാടിയിൽ സി.പി.ഐഎം സംസ്ഥാന സമിതി അംഗം കെ. അനിൽകുമാർ സംസാരിച്ചപ്പോൾ ഒരു ഭാഗത്ത് മുസ്‌ലിം സ്ത്രീകളുടെ തട്ടത്തെക്കുറിച്ചുള്ള പ്രശ്‌നവും ഉന്നയിച്ചിരുന്നു. രാജ്യത്ത് ഹിജാബ് വിഷയം ഉയർന്നുവന്ന സമയത്ത് കോടതിയുടെ പ്രശ്‌നമായി മാറ്റുന്നതിനോട് പാർട്ടിക്കു യോജിപ്പുണ്ടായിരുന്നില്ല.വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യാവകാശമാണ്. ആ അവകാശം ഭരണഘടന ഉറപ്പുനൽകുകയും ചെയ്യുന്നുണ്ട്. ഹിജാബ് പ്രശ്‌നത്തിൽ പാർട്ടിയുടെ നിലപാട് അഖിലേന്ത്യ-സംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികളുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്നാണ് സിപിഐഎം സംസ്ഥാന സമിതിയംഗം കെ. അനിൽകുമാറിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
