ബെംഗളൂരു: മകളുടെ അശ്ലീല വീഡിയോകൾ പിതാവ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പിതാവിൻ്റെ കൊടും ക്രൂരതക്ക് പിന്നാലെ 18 വയസുകാരി ഫെനൈൽ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഉഡുപ്പിയിലെ സർക്കാർ ആശുപത്രിയിൽ ആണ് പെൺകുട്ടി. ഇവരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കർണാടക ഉഡുപ്പിയിലാണ് സംഭവം.
ബന്ധുവും തീർഥഹള്ളി സ്വദേശിയുമായ യുവാവും മകളുമായുള്ള പ്രണയത്തിൽ പിതാവിന് അതൃപ്തിയുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് യുവാവിനെ വീട്ടിലേക്ക് വിളിച്ച് മർദിച്ച ഇയാൾ, ഫോണിൽ നിന്ന് മകളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും ശേഖരിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
തുടർന്ന് മകളെയും ഭാര്യയേയും ക്രൂരമായി മർദിക്കുകയും ഇരുവർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, സ്വകാര്യദൃശ്യങ്ങൾ പിതാവ് തന്നെ സോഷ്യൽമീഡിയകളിൽ പങ്കുവച്ചതിൽ മനംനൊന്ത് വെള്ളിയാഴ്ച പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്.
സംഭവത്തിൽ, മാതാവ് ഉഡുപ്പി സിഇഎൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സീനിയർ പൊലീസ് ഓഫീസർ വ്യക്തമാക്കി.

