കൊൽക്കത്ത: ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. രണ്ടു ബോഗികളാണ് പാളം തെറ്റിയത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
രാവിലെയോടെയായിരുന്നു സംഭവം. ജൽപായ്ഗുരി സ്‌റ്റേഷനിൽ നിന്നും കാഞ്ചൻജംഗ എക്‌സ്പ്രസ് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയായിരുന്നു അപകടം. സ്റ്റേഷനിൽ നിന്നും നീങ്ങുന്നതിനിടെ പിന്നാലെയെത്തിയ ചരക്ക് തീവണ്ടി എക്‌സ്പ്രസിന് പുറകിൽ ഇടിയ്ക്കുകയായിരുന്നു. കൊൽക്കത്തയിലെ സീൽദാഹിലേക്ക് പോകുകയായിരുന്നു കാഞ്ചൻജംഗ എക്‌സ്പ്രസ്.
ഇടിയുടെ ആഘാതത്തിൽ ഇരു തീവണ്ടികൾക്കും കേടുപാടുകൾ ഉണ്ട്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ 15 പേര്‍ മരിച്ചതായി ഡാര്‍ജിലിംഗ് എസ് പി സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.
കാഞ്ചൻജംഗ എക്സ്പ്രസിന്റെ പിന്നിലേക്ക് ഗുഡ്സ് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. എക്സ്പ്രസ് ട്രെയിനിന്‍റെ പിന്നില്‍ രണ്ട് പാര്‍സല്‍ ബോഗികള്‍ ഉണ്ട്. ഇത് ഉള്‍പ്പെടെയാണ് ഇടിയുടെ ആഘാതത്തില്‍ പാളത്തില്‍ നിന്നും നീങ്ങിയത്. ഗുഡ്സ് ട്രെയിൻ സിഗ്നല്‍ തെറ്റിച്ച് പോയെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് റെയില്‍വെയുടെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഇതിനിടെ അപകടത്തിലെ വിവരങ്ങള്‍ അറിയുന്നതിനായി കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചിട്ടുണ്ട്.

