ന്യൂഡൽഹി: അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. റെയ്ഡിൽ 70,000 രൂപ മാത്രമാണ് കണ്ടെത്തിയതെന്നും തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കി. റോസ് അവന്യൂ കോടതിയിൽ വാദം തുടരുകയാണ്. പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. കോടതി പരിസരത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഗൂഢാലോചന നടത്തിയത് കെജ്‌രിവാൾ ആണെന്ന് ഇഡി പറഞ്ഞു. ലഭിച്ച പണം ഗോവ തെരഞ്ഞെടുപ്പിനായി വിനിയോഗിച്ചെന്നും ഇഡി. കൈക്കൂലി നൽകിയവർക്കും കൂടുതൽ പണം നൽകിയവർക്കും ലൈസൻസ് നൽകിയെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയാണു കേജ്‌രിവാളിനു വേണ്ടി ഹാജരായത്.

