കോഴിക്കോട്: ബാലുശേരിയിൽ അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്. ബാലുശേരി സ്വദേശി പ്രഭാകരന്റെ ആനയായ ഗജേന്ദ്രനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 26 ന് ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് അനുമതിയില്ലാതെ ആനയെ എത്തിച്ചതിനാണ് വനം വകുപ്പിന്റെ നടപടി.
ആനയെ കസ്റ്റഡിയിലെടുത്ത ശേഷം ഡോക്ടർമാർ പരിശോധിക്കുകയും ചെയ്തു. ആനയുടെ പരിപാലനത്തിനായി ഉടമയ്ക്ക് തന്നെ ആനയെ പിന്നീട് വിട്ടു നൽകുകയും ചെയ്തു. കോടതി ആവശ്യപ്പെടുന്ന സമയത്ത്, പറയുന്ന സ്ഥലത്ത് ആനയെ എത്തിക്കണമെന്ന നിബന്ധനയോടെയാണ് ആനയെ ഉടമയ്ക്ക് വിട്ടു നൽകിയിരിക്കുന്നത്.
സംഭവത്തിൽ നേരത്തെ ക്ഷേത്ര ഭാരവാഹികൾക്കെതിരെയും വനം വകുപ്പ് അധികൃതർ കേസെടുത്തിരുന്നു. സംഭവത്തിൽ ജില്ലാ കലക്ടർക്ക് ഉൾപ്പെടെ പരാതിയും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനും വനം വകുപ്പിനും നടപടിയെടുക്കാൻ കലക്ടർ നിർദേശം നൽകിയത്
