തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇന്‍ഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും.
പദ്ധതിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു. പല വന്‍കിട ആശുപത്രികളും പദ്ധതിയില്‍ നിന്ന് പിന്‍മാറിയിരുന്നു. വിമർശനങ്ങൾ കണക്കിലെടുത്താകും രണ്ടാം ഘട്ടം നടപ്പാക്കുക. ഡോ ശ്രീറാം വെങ്കിട്ടരാമനാണ് സമിതി അധ്യക്ഷൻ. പാക്കേജുകളും ചികിത്സ നിരക്കും പരിഷ്ക്കരിക്കും. 2022 ജൂലൈ ഒന്നിനാണ് മെഡിസെപ്പ് പദ്ധതി കൊണ്ടു വരുന്നത്.
സർക്കാർ ജീവനക്കാർ, പെൻഷൻകാർ, കുടുംബാംഗങ്ങൾ എന്നിവരടക്കം 30 ലക്ഷം പേര്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സ എന്നതായിരുന്നു വാഗ്ദാനം. ആദ്യ ഒരു വർഷം പദ്ധതി മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോയെങ്കിലും പിന്നീട് സര്‍ക്കാർ നേരിടേണ്ടി വന്നത് വിമര്‍ശനങ്ങളുടെ പെരുമഴയായിരുന്നു. പാക്കേജുകളുടെ പേരിൽ ചൂഷണം എന്നതായിരുന്നു പ്രധാന വിമര്‍ശനം.
പദ്ധതി ഒരു വർഷം പിന്നിട്ടപ്പോഴേക്കും പല വന്‍കിട ആശുപത്രികളും പിന്‍മാറിയത് സര്‍ക്കാരിന് തിരിച്ചടിയായി. ഇതിനിടെ വന്‍നഷ്ടമാണെന്നും പ്രീമിയം തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്‍ഷുറൻസ് കമ്പനിയും രംഗത്ത് വന്നു
