ബെംഗളൂരു: പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്ന പതിനെട്ടുകാരിയെ പിതാവ് കൊലപ്പെടുത്തി. ബെംഗളുരുവിലെ ഔറാദ് താലൂക്കിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പിതാവ് മോട്ടിറാമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെൺകുട്ടിക്ക് ഒരു പ്രണയബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഒരേജാതിയിൽപെട്ടവരുമായിരുന്നു. കഴിഞ്ഞ മാസം പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി. മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് പെൺകുട്ടിയെ കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം അയച്ചിരുന്നു. പിന്നീട് പെൺകുട്ടിയും ആൺകുട്ടിയും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച പെൺകുട്ടിയുടെ പിതാവ് പെൺകുട്ടിയെ തനിക്ക് താൽപ്പര്യമുള്ള ഒരാളെ വിവാഹം കഴിക്കാൻ നിർദ്ദേശിച്ചു. എന്നാൽ ആരെയും വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നായിരുന്നു യുവതിയുടെ നിലപാട്. ഇത് പിതാവിനെ രോഷാകുലനാക്കി. അയാൾ മരത്തടി കൊണ്ട് പെൺകുട്ടിയെ മർദിക്കുകയും തലയിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


