കോട്ടയം: കണ്‍സെഷന്‍ കാർഡിനെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് അടിപിടിയിൽ. യൂണിഫോം ധരിക്കാത്ത വിദ്യാർത്ഥിനിക്ക് എസ്ടി ടിക്കറ്റ് നൽകില്ലെന്ന് പറഞ്ഞതിന് മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ പ്രദീപിനെ വിദ്യാർത്ഥിനിയും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. ഹെൽമറ്റ് കൊണ്ടുള്ള ആക്രമണത്തിൽ പ്രദീപിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി എസ്.ടി. ടിക്കറ്റ് ആവശ്യപ്പെട്ടുവെന്ന് കണ്ടക്ടര്‍ ആരോപിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് അനുവദിക്കാനാകില്ലെന്നും പറഞ്ഞു. പിന്നീടാണ് പെണ്‍കുട്ടി ബന്ധുക്കളേയും മറ്റും കൂട്ടിവന്ന് മര്‍ദിച്ചതെന്നാണ് വിവരം.
ഹെല്‍മറ്റ് ഉപയോഗിച്ചുള്ള അടിയില്‍ തലപൊട്ടിയ പ്രദീപ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തലയ്ക്ക് മൂന്ന് സ്റ്റിച്ചുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് പ്രദീപ് തന്നെ മാനസിമായി പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ട്.
‘എസ്ടി ടിക്കറ്റാണെന്ന് പറഞ്ഞ് രണ്ടുരൂപ തന്നു, ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ അതൊന്നും കിട്ടിയില്ലെന്ന് പറഞ്ഞു. യൂണിഫോം ധരിച്ചിരുന്നില്ല. നാളെമുതല്‍ ഇങ്ങനെ അനുവദിക്കാനാവില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി സ്റ്റോപ്പില്‍ ഇറങ്ങി. ബസ് തിരിച്ചുവരുമ്പോള്‍ 40 ഓളം പേര്‍ ബസ് തടഞ്ഞു. പെണ്‍കുട്ടിയും നാലുപേരും ബസിനുള്ളില്‍ കയറി മര്‍ദിക്കുകയായിരുന്നു’, ബസ് കണ്ടക്ടര്‍ പ്രദീപ് പറഞ്ഞു. പെണ്‍കുട്ടിയേയും കൊണ്ട് അടിപ്പിച്ചു. തന്റെകൂടെ ഇരുന്നിരുന്ന മകനും മര്‍ദനമേറ്റതായി പ്രദീപ് പറഞ്ഞു.
തന്റെ മൊഴി പൂര്‍ണ്ണമായും പോലീസ് രേഖപ്പെടുത്തിയില്ലെന്നും പ്രദീപ് ആരോപിച്ചു. മകന് മര്‍ദനമേറ്റ കാര്യവും ബാഗില്‍നിന്ന് പണംപോയ കാര്യവും മൊഴിനല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

