തൊടുപുഴ: സ്വത്ത് ഭാഗംവച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വയോധികയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്ന കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 72 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരീപുത്രനെയാണ് ശിക്ഷിച്ചത്. 31 വർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ചത്. വെള്ളത്തൂവൽ സ്വദേശി സുനിൽകുമാറിനെ (56) ആണ് 3-ാം അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്ജി എസ്.എസ്.സീനയായിരുന്നു ശിക്ഷ വിധിച്ചത്.
മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. 2021 മാർച്ച് 31ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്ത് ഭാഗംവച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മുട്ടം തോട്ടുംകരയിലെ വീട്ടിൽവച്ച് സരോജിനിയെ സുനിൽകുമാർ മർദിച്ചു. മർദനത്തിൽ സരോജിനിയുടെ 4 വാരിയെല്ലുകൾ പൊട്ടി. തുടർന്നു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. വീട്ടിലെ പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീപിടിത്തമുണ്ടായെന്നു വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.
പ്രതി നാല് വർഷം ജയിലിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും ശിക്ഷയിൽ ഇളവ് നൽകില്ലെന്ന് കോടതി വ്യക്തമാക്കി. സരോജിയുടെ വീട്ടിലാണ് സുനിൽ കഴിഞ്ഞിരുന്നത്. അവിവാഹിതയായിരുന്ന സരോജിനിക്ക് 2 ഏക്കർ സ്ഥലം അടക്കം 6 കോടിയോളം രൂപയുടെ സ്വത്തുണ്ടായിരുന്നു. ഇവർ ഈ സ്വത്തുക്കൾ 2 സഹോദരിമാർക്കും അവരുടെ 9 മക്കൾക്കുമായി വീതംവച്ചു നൽകി. ഇത് സുനിലിനെ പ്രകോപിപ്പിക്കുകയും ഈ വൈരാഗ്യം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ജോണി അലക്‌സ് മഞ്ഞക്കുന്നേൽ ആൺ ഹാജരായത്


