പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഇടതുമുന്നണിയില്‍ തര്‍ക്കം. പലയിടത്തും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിപിഐ. മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ് പറയുന്നത്. പലയിടത്തും മുമ്പ് മത്സരിച്ച സീറ്റുകള്‍ പോലും നിഷേധിച്ചെന്നും അവര്‍ പറഞ്ഞു.
മണ്ണൂര്‍ പഞ്ചായത്തില്‍ അഞ്ച് സീറ്റുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം. ചിറ്റൂരിൽ മൂന്ന് പഞ്ചായത്തുകളിലെ അഞ്ച് സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും. ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ രണ്ട് വാര്‍ഡുകളിലും ചിറ്റൂരില്‍ രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
തൃത്താല മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. മേലാര്‍കോട് സിപിഐഎം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാന്‍ സിപിഐ ലോക്കല്‍ സെക്രട്ടറിയാണ് രംഗത്തെത്തുന്നത്. സിപിഐ ലോക്കല്‍ സെക്രട്ടറി എസ് ഷൗക്കത്തലിയാണ് സിപിഐഎമ്മിനെതിരെ മത്സരിക്കുന്നത്.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും


