Headlines

തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയെച്ചൊല്ലി ബിജെപിയിൽ ഭിന്നത ; കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കണമെന്ന് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ ഭിന്നത. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരിഗണിക്കുന്നത് കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്രശേഖറിനെയാണ്. എന്നാൽ രാജീവ്‌ ചന്ദ്രശേഖറിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. മാർച്ച്‌ ആദ്യ ആഴ്ച തന്നെ സ്ഥാനാർഥിപ്രഖ്യാപനം തുടങ്ങുമെന്നതിനാൽ എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനം വേണമെന്നും സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാസങ്ങൾക്ക് മുമ്പ് തന്നെ കേന്ദ്രമന്ത്രിമാരിൽ പ്രമുഖരെ ബി.ജെ.പി സംസ്ഥാന നേതൃത്വം സമീപിച്ചുതുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കണമെന്നായിരുന്നു ആവശ്യം. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനിലേക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിലേക്കും ആ ആഗ്രഹം നീണ്ടു.

കേന്ദ്ര നേതൃത്വം ഈ ആവശ്യം നിരാകരിച്ചു. തിരുവനന്തപുരത്ത് നടത്തിയ രഹസ്യ സർവേകളിലൊക്കെ തന്നെ തിരിച്ചടി നേരിടുമെന്ന കണ്ടെത്തൽ വന്നതോടെയായിരുന്നു ഇത്. പകരം മുന്നോട്ടുവെച്ചത് രാജീവ്‌ ചന്ദ്രശേഖറിന്റെ പേര്. പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചില്ലെങ്കിലും ഇതിൽ സംസ്ഥാന നേതൃത്വം അസ്വസ്ഥരായി.

തിരുവനന്തപുരത്ത് രാജീവിനെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇത് ദേശീയ നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. കേന്ദ്ര നേതാക്കൾ ആരെങ്കിലും മത്സരിക്കുന്നുണ്ടെങ്കിൽ, ദേശീയ തലത്തിൽ ഗ്ലാമറുള്ള ആരെങ്കിലും മതിയെന്നാണ് കേരളത്തിലെ നേതാക്കളുടെ നിലപാട്. ആ പട്ടികയുടെ മുൻനിരയിൽ സംസ്ഥാന നേതൃത്വം കാണുന്നത് നിർമലയെയാണ്. ജയശങ്കറിലും നേതാക്കൾ സംതൃപ്തരാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: