‘വിരട്ടാന്‍ വരേണ്ട, ഞങ്ങൾ ഓടുപൊളിച്ചു വന്നവരല്ല’; സഭയില്‍ മന്ത്രി ശിവന്‍കുട്ടിയും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ പ്രതിപക്ഷവും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍ വാക്‌പോര്. ‘നിയമസഭയില്‍ മുദ്രാവാക്യം വിളിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യാം, എന്നാല്‍ ഇങ്ങോട്ടു വിരട്ടാന്‍ വരരുതെന്ന്’ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ‘ഭരണപക്ഷത്തെ വിരട്ടാന്‍ വരേണ്ട. ഞങ്ങള്‍ ഓടു പൊളിച്ച് ഇറങ്ങി വന്നവരല്ല. ഞങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ വിജയിച്ചു വന്നവരാണ്. നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നൊന്നും ആരും പറയേണ്ടെന്നും’ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

‘റോജി വിരട്ടേണ്ട. അങ്ങോട്ടു നോക്കി പറഞ്ഞാല്‍ മതി’യെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.’ മന്ത്രിമാരെ വെല്ലുവിളിക്കുന്നു, അസഭ്യങ്ങള്‍ പറയുകയാണ്. അതെല്ലാം അങ്ങോട്ടു നോക്കി പറഞ്ഞാല്‍ മതി’യെന്നും ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങള്‍ക്കിടെയാണ് സഭ പ്രക്ഷുബ്ധമായത്. സ്വര്‍ണക്കള്ളന്‍ സഭയിലിരിക്കുന്നു എന്നു പറഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ‘സ്വര്‍ണക്കള്ളന്‍ ആരാണ് ?. സ്വര്‍ണക്കള്ളന്മാര്‍ പോയത് സോണിയയെ കാണാനാണെന്നും’ ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

ബ്രേസ്ലെറ്റ് വാങ്ങിയത് ആരാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു. ‘ഗര്‍ഭച്ഛിദ്രം നടത്തിയ വീരന്മാര്‍ പോകൂ പോകൂ…’ എന്ന് പ്രതിപക്ഷത്തെ ഭരണപക്ഷ എംഎല്‍എമാര്‍ പരിഹസിച്ചു. മന്ത്രി ശിവന്‍കുട്ടിക്ക് പിന്തുണയുമായി മുന്‍മന്ത്രി കെ ടി ജലീലും രംഗത്തെത്തിയിരുന്നു.

അതിനിടെ, രാഷ്ട്രീയ കേസുകളിലെ അനധികൃത പരോളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. കെ കെ രമ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ഗൗരവകരമായ വിഷയമല്ലെന്ന് കാട്ടിയാണ് സ്പീക്കറുടെ നടപടി. ആവശ്യമെങ്കില്‍ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യം മാത്രം സഭയില്‍ ചര്‍ച്ച ചെയ്താല്‍ പോരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പയ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് പലതവണ പരോള്‍ നല്‍കി. 20 വര്‍ഷം ശിക്ഷിക്കപ്പെട്ട് ഒരുമാസം തികയും മുമ്പ് പല തവണ പരോള്‍ നല്‍കിയതായും സതീശന്‍ ആരോപിച്ചു.









Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: