നീലേശ്വരം (കാസര്‍കോട്): പൊറോട്ടയും ബീഫും കിട്ടിയില്ലെന്ന കാരണത്താൽ അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കാസര്‍കോട് നീലേശ്വരത്താണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീധരന്‍ എന്നയാള്‍ അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴി കയറിയത്. തുടര്‍ന്ന് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം എസ്‌ഐ കെ.വി. പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല.
ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ശ്രീധരന്റെ പ്രധാന ആവശ്യം. നാട്ടുകാരും പോലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല. പ്രശ്നം രൂക്ഷമായതോടെ ഒടുവില്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. തുടർന്ന് എസ്‌ഐ കെ.വി. പ്രദീപനും സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍ കാങ്കോല്‍, സജില്‍ കുമാര്‍, ഹോംഗാര്‍ഡ് ഗോപിനാഥന്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളില്‍ കയറി സാഹസികമായി ശ്രീധരനെ താഴെ ഇറക്കുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ഇയാൾ മുമ്പും ആത്മഹത്യാ ഭീഷണി ഉയർത്തിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
