തിരുവനന്തപുരം: ഡോ. ബി അശോകിനെ കെടിഡിഎഫ്സി ചെയർമാനായി നിയമിച്ച സർക്കാർ നടപടി സ്റ്റേ ചെയ്തു. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് നടപടി. ഇതോടെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ബി അശോകിന് തുടരാം. അശോകിന്റെ ഹർജി ചൊവ്വാഴ്ച വീണ്ടും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പരിഗണിക്കും.
കേര പദ്ധതി വാർത്ത ചോർത്തൽ വിവാദത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റിയത്. ടിങ്കു ബിസ്വാളിനായിരുന്നു പകരം ചുമതല നൽകിയത്. കേര പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് ബി അശോകിന് ആയിരുന്നു അന്വേഷണ ചുമതല ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യ പ്രകാരമായിരുന്നു വാർത്ത ചോർന്നതെങ്ങനെ എന്ന കാര്യത്തിൽ അന്വേഷണം നടത്തിയിരുന്നത്. ലോകബാങ്ക് ഇമെയിൽ ചോർച്ചയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ബി അശോകിന്റെ റിപ്പോർട്ട്. ഇത് നിലനിൽക്കെയാണ് ബി അശോകിനെ സ്ഥലം മാറ്റിയത്. കെടിഡിഎഫ്സി ചെയർമാൻ പദവി ഡെപ്യൂട്ടേഷൻ തസ്തികയാണ്. നേരത്തെ ഡെപ്യൂട്ടേഷൻ തസ്തികയായ തദ്ദേശ ഭരണ പരിഷ്കരണ കമ്മീഷണർ പദവി നൽകിയത് ബി അശോക് ചോദ്യം ചെയ്തിരുന്നു. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആ ഉത്തരവ് റദ്ദാക്കിയിരുന്നു
