തിരുവനന്തപുരം: ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്‌ടേഴ്‌സ് ഓടിച്ച ജീപ്പ് ബൈക്കിലിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്കുളം പാലത്തിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
അമിത വേഗതയിൽ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിക്ക് ശ്രീറാം മരിച്ചു. അപകടത്തിൽപ്പെട്ട ഇരുവരും ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്.
കാറിലുണ്ടായിരുന്ന യുവാക്കൾ മദ്യലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു. അതുലിൻ്റെ അമ്മയുടെ പേരിലുള്ള വാഹനം ഓടിച്ചിരുന്നത് വിഷ്ണുവാണ്. വിഷ്ണു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരുന്നു. അതുൽ മെഡിക്കൽ കോളേജിൽ പിജി ചെയ്യുകയാണ്. മനപൂർവമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു
