കൊച്ചി: പകുതി വില തട്ടിപ്പ് കേസിൽ മുഖ്യ ആസൂത്രകൻ ആനന്ദകുമാറിന്റെയും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെയും വീട്ടിൽ അടക്കം സംസ്ഥാനത്ത് 12 ഇടത്ത് ഇ ഡി റെയ്ഡ്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിലെ ലാലി വിൻസെന്റിന്റെ ഫ്‌ളാറ്റിൽ റെയ്ഡ് തുടരുകയാണ്. ശാസ്തമംഗലത്തെ ആനന്ദകുമാറിന്റെ വീട്ടിലും അനന്തുകൃഷ്ണന്റെ ഇടുക്കിയിലെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. ആനന്ദകുമാറിൻ്റെ ഭാരവാഹിത്വത്തിൽ ഉള്ള തോന്നയ്ക്കൽ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്.
കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏഴാം പ്രതിയാണ് ലാലി വിൻസെന്റ്. പകുതിവില തട്ടിപ്പിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിന്റെ പങ്ക് അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച റിപ്പോർട്ട് 21നകം സമർപ്പിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. ലാലിയുടെ മുൻകൂർ ജാമ്യഹർജി 24ലേക്ക് മാറ്റിയ കോടതി, അതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും നീട്ടി. മുഖ്യപ്രതി അനന്തുകൃഷ്ണനിൽ നിന്ന് തട്ടിപ്പിന്റെ വിഹിതമായ 46 ലക്ഷം രൂപ ലാലി വിൻസെന്റ് കൈപ്പറ്റിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
കണ്ണൂരിൽ സ്കൂട്ടറിന് പണമടച്ചവരുടെ യോഗത്തിൽ അനന്തുകൃഷ്ണനൊപ്പം ലാലി വിൻസെന്റും പങ്കെടുത്തിരുന്നു. പണമടച്ചവർ സീഡ് സൊസൈറ്റിയുമായി കരാറിൽ ഒപ്പിട്ടത് ലാലിയുടെ സാന്നിധ്യത്തിലാണ്. അനന്തുകൃഷ്ണന്റെ അക്കൗണ്ടിൽനിന്ന് ലാലി വിൻസെന്റിന് പണം നൽകിയതായി മൂവാറ്റുപുഴ പൊലീസ് കണ്ടെത്തിയിരുന്നു. സീഡുമായി ബന്ധമില്ലെന്നും വക്കീൽ ഫീസാണ് അനന്തുകൃഷ്ണൻ നൽകിയതെന്നുമുള്ള ലാലിയുടെ വാദം കള്ളമാണെന്ന് തെളിയിക്കുന്നതാണ് യോഗത്തിലെ സാന്നിധ്യം.
അതിനിടെ പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആനന്ദ കുമാർ ദേശീയ ചെയർമാൻ ആയ ദേശിയ എൻജിയോ കോൺഫെഡറേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്‍റെ വാദം തള്ളി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
