ഭോപ്പാല്‍: വിവാഹം കഴിഞ്ഞ് എട്ടാം നാൾ കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. ക്രൂരതയ്ക്ക് ശേഷം 27 വയസുകാരനായ ദിനേശ് ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയിൽ ബോദൽ കഛാർ ഗ്രാമത്തിലായിരുന്നു കൊലപാതകം നടന്നത്. എന്നാൽ, എന്തിനാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല. സംഭവ ശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു.
എട്ട് ദിവസം മുമ്പാണ് ദിനേശ് വിവാഹിതനായത്. ഭാര്യ വർഷ ബായി, അമ്മ സിയ ബായി, സഹോദരൻ ശ്രാവൺ, ശ്രാവണിന്റെ ഭാര്യ, ഇവരുടെയും സഹോദരിയുടെയും മൂന്ന് മക്കൾ എന്നിവരെയാണ് ദിനേശ് കൊലപ്പെടുത്തിയത്. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഇയാൾ ഇവരെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.
കൂട്ടുകുടുംബമായാണ് ഇവർ താമസിച്ചിരുന്നത്. എട്ട് പേരെ കൊലപ്പെടുത്തിയ ശേഷം ബാക്കിയുള്ളവരെ കൊല്ലാനായിരുന്നു ശ്രമം. എന്നാൽ ഇതിനിടെ കുടുംബത്തിലെ മറ്റൊരു സ്ത്രീ ബഹളം വെക്കുകയും ബാക്കിയുള്ളവർ ഓടിക്കൂടി ഇയാളിൽ നിന്ന് ആയുധം പിടിച്ചുവാങ്ങുകയും ചെയ്തു. ഇതോടെ ദിനേശ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വൈകാതെ ദിനേശിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആക്രമണം നടത്തിയ ദിനേശ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്. ഒരുവര്‍ഷം മുമ്പ് ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് സാധാരണജീവിതത്തിലേക്ക് തിരികെവന്നതാണെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മാനസികപ്രശ്‌നങ്ങള്‍ ആരംഭിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്

