തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോടിന് സമീപമുള്ള പറമ്പിൽ അതിക്രമിച്ചു കയറി ടൺ കണക്കിന് മാലിന്യം തള്ളി. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് മുന്നിലുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് രാവിലെ മുതൽ മാലിന്യം തള്ളിതുടങ്ങിയത്.
വൈകീട്ട് അഞ്ചുമണിയോടെ മാലിന്യത്തിന് തീപിടിച്ചു. സമീപത്താകെ പുക ഉയർന്നതോടെ ചാക്ക, ചെങ്കൽച്ചൂള എന്നിവിടങ്ങളിൽ നിന്ന് മൂന്ന് അഗ്നിരക്ഷാസേനകളെത്തി നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്
റെയിൽവേയിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് മാലിന്യത്തിൽ കൂടുതലും. കൂടുതലും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുമാണ്. തന്റെ പറമ്പിൽ മാലിന്യം തള്ളുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്ഥലമുടമ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
