74 ദിവസത്തെ കാത്തിരിപ്പിന് വിരാമം; അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി



ഷിരൂർ: ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അർജുന്റെ ചേതനയറ്റ ശരീരം നാട്ടിലേക്ക് യാത്ര തിരിച്ചു. ആ യാത്ര ജീവനോടെയായിരുന്നെങ്കിലെന്ന് ആരും ഒരു നിമിഷം ആശിച്ചു പോകും. ഷിരൂരിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മകന് ഇഷ്ടപ്പെട്ട കളിപ്പാട്ടവുമായി നാട്ടിലേക്ക് ഓടിയെത്താൻ വെമ്പൽകൊണ്ട ആ ഹൃദയം ഇപ്പോൾ നിശ്ചലമാണ്. ആ യാത്ര അവസാനത്തേതായിരുന്നെന്ന് അറിയാതെ അർജുൻ ഇന്ന് മടങ്ങുകയാണ്.


ആംബുലൻസിന് പിന്നാലെയായി കർണാടക പൊലീസ് വാഹനവുമുണ്ട്. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരും. വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അർജുൻ്റെ ആ്മശാന്തിക്കായി പ്രാർത്ഥിക്കുമെന്നും സതീഷ് സെയ്ൽ പറഞ്ഞു. നാളെ രാവിലെ ആറ് മണിയോടെ അർജുൻ്റെ മൃതദേഹം കോഴിക്കോട് എത്തിക്കും.

ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ രാവിലെ പൂളാടിക്കുന്നിൽ ആംബുലൻസ് സ്വീകരിക്കാനെത്തും. അർജുനുമായുള്ള ആംബുലൻസ് രാവിലെ എട്ട് മണിയോടെ കണ്ണാടിക്കലിൽ എത്തുന്ന ആംബുലൻസ് വ്യൂഹത്തെ കാൽനടയായി നാട്ടുകാർ അനുഗമിക്കും. 8.10 ഓടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കുകയും ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കുകയും ചെയ്യും. കൂടുതൽ ആളുകൾ എത്തിയാൽ കൂടുതൽ സമയം പൊതുദർശനം നടത്തും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: