ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം. ആവേശകരമായ അന്ത്യത്തിനൊടുവിൽ അഞ്ചുവിക്കറ്റിനാണ് ആതിഥേയരുടെ ജയം. അതിവേഗം സ്കോർ ചലിപ്പിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 21 റൺസുമായി അഞ്ചാം ദിനം ബാറ്റിങ് ആരംഭിക്കുമ്പോൾ വിജയത്തിന് വേണ്ടത് 350 റൺസായിരുന്നു. ആകെ 82 ഓവർ നേരിട്ട് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു.
ഇംഗ്ലണ്ടിന് വേണ്ടി ബെൻ ഡക്കറ്റ് 149 റൺസ് നേടി. ക്രോളി 65 റൺസ് , ജോ റൂട്ട് 53 റൺസ് എന്നിങ്ങനെ നേടി. ബെൻ സ്റ്റോക്സ്(33), ജാമി സ്മിത്ത് (44) എന്നിവരും തിളങ്ങി. ഇന്ത്യയ്ക്കായി ശാർദൂൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ആദ്യ ഇന്നിങ്സിൽ അഞ്ചുവിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ബുംമ്ര തിളങ്ങാത്തത് തിരിച്ചടിയായി.അതേ സമയം 471, 364 എന്നിങ്ങനെയാണ് ഇന്ത്യ രണ്ട് ഇന്നിങ്‌സുകളിൽ നേടിയത്. ആദ്യ ഇന്നിങ്സിൽ യശ്വസി ജയ്‌സ്വാൾ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ എന്നിവർ സെഞ്ച്വറി ഇന്ത്യയ്ക്കായി സെഞ്ച്വറി നേടി. ഇംഗ്ലണ്ടിനായി ഒല്ലി പോപ്പ് സെഞ്ച്വറിയുമായും ഹാരി ബ്രൂക്ക് 99 റൺസുമായും തിളങ്ങിയപ്പോൾ അവർ 465 റൺസ് നേടി. ആറ് റൺസിന്റെ ലീഡായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്.
പിന്നീട് 364 റൺസ് കൂടി അതിലേക്ക് കൂട്ടിച്ചേർക്കുകയിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ബാസ് ബോൾ ശൈലിയിൽ ബാറ്റ് വീശി ഇംഗ്ലണ്ട് സ്കോർ മറികടന്നു.ജയത്തോടെ അഞ്ചുമത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് ഒന്നിന് മുന്നിലായി. ജൂലായ് 2 മുതലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.
