കണ്ണൂർ: ആത്മകഥാ വിവാദം തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. തന്റെ ആത്മകഥ സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇപി ജയരാജൻ വ്യക്തമാക്കി. ആത്മകഥ എഴുതി തീർന്നിട്ടില്ലെന്നും താനതിൻ്റെ അനുമതി ആർക്കും കൊടുത്തിട്ടില്ലെന്നും ഇപി ജയരാജൻ പറയുന്നു. തൻ്റെ പുസ്തകത്തിലെ വെളിപ്പെടുത്തലെന്ന നിലയിൽ പുറത്തുവരുന്ന റിപ്പോർട്ടുകളെ പൂർണമായും തള്ളിയ ഇപി ജയരാജൻ, താനിക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു.
തൻ്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നതെന്ന് ഇപി ജയരാജൻ വ്യക്തമാക്കുന്നു. ഡി സി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. താനതിൻ്റെ അനുമതി ആർക്കും കൊടുത്തിട്ടില്ല. ബോധപൂർവം ഉണ്ടാക്കിയ കഥയാണ്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ കാര്യം എങ്ങനെയാണ് ആത്മകഥയിൽ എഴുതുക? താൻ എഴുതാത്ത കാര്യം തൻ്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണ്. താൻ ഒരാൾക്കും ഒന്നും കൈമാറിയിട്ടില്ല. താനെഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ല. താൻ എഴുതിയിട്ട് ടൈപ്പ് ചെയ്യാൻ കൊടുക്കുകയായിരുന്നു. ആ പുസ്തകത്തിൻ്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. താനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന ഭാഗമേ തനിക്ക് അറിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
