കലബുറഗി: കർണാടകയിലെ കലബുറഗിയിൽ വൈദ്യുതി ഓഫിസിന് മുന്നിൽ കർഷകർ നടത്തിയ പ്രതിഷേധത്തിൽ മുതലയും പങ്കെടുത്തു. കൃഷിയിടത്തിൽ നിന്ന് പിടികൂടിയ മുതലയെയാണ് കെട്ടിവരിഞ്ഞ് കർഷകർ വൈദ്യുതി ഓഫിസിന് മുന്നിലെത്തിച്ച് പ്രതിഷേധം നടത്തിയത്. ജലസേചന പമ്പ് സെറ്റുകളുടെ വൈദ്യുതി വിതരണ സമയം മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാത്രി സമയങ്ങളിൽ വയലുകളിൽ ജോലി ചെയ്യുമ്പോൾ നേരിടുന്ന അപകടങ്ങൾ ബോധ്യപ്പെടുത്താനാണ് ഗൊബ്ബൂർ ഗ്രാമത്തിലെ കൃഷിയിടത്തിൽനിന്ന് പിടികൂടിയ മുതലയുമായി കർഷകർ എത്തിയത്.
വയലിൽ വിളകൾ നനക്കുന്നതിനിടയിൽ ലക്ഷ്മൺ പൂജാരി എന്ന കർഷകനാണ് മുതലയെ കണ്ടത്. ഉടൻ മറ്റു കർഷകരെ അറിയിച്ചു. എല്ലാവരും ചേർന്ന് മുതലയെ പിടികൂടി, കയർകൊണ്ട് കെട്ടി, ഒരു കാളവണ്ടിയിൽ ഗെസ്‌കോം ഓഫിസിലേക്ക് കൊണ്ടുപോയി. രാത്രിയിൽ ജോലി ചെയ്യാൻ നിർബന്ധിതരായതിനാൽ മുതലകളും പാമ്പുകളും തങ്ങളെ ആക്രമിക്കുന്നുണ്ടെന്ന് കർഷകർ ആശങ്ക പ്രകടിപ്പിച്ചു. ഗെസ്‌കോം ത്രീ-ഫേസിൽ രാത്രിയാണ് കർഷകർക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്. രാവിലെ ആറു മുതൽ വൈദ്യുതി വിതരണം ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ദേവാല ഗണാഗാപൂർ സ്റ്റേഷനിലെ എസ്.ഐ രാഹുൽ പവാഡെ ഇടപെട്ട് മുതലയെ വനം അധികൃതർക്ക് കൈമാറി. പിന്നീട് കലബുറഗിയിലെ മൃഗശാലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മുതലയെ എത്തിച്ചു. മുതലയ്ക്ക് 10 വയസ്സ് പ്രായമുണ്ടെന്നും ആരോഗ്യവാനാണെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സഞ്ജീവ് കുമാർ ചവാൻ പറഞ്ഞു. കർഷകർ മുതലയെ ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
