കൊച്ചി: ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഫ്‌ളാറ്റിൽ നിന്ന് അമ്മ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം പോലീസ് സംസ്‌കരിച്ചു. നവജാതശിശുവിന്റെ മൃതദേഹം കൊച്ചി കോര്‍പ്പറേഷന്‍ ഏറ്റുവാങ്ങിയാണ് സംസ്‌കരിച്ചത്. കുഞ്ഞിന്റെ മൃതദേഹം അടക്കിയ ശവപ്പെട്ടിക്ക് ചുറ്റും പൊലീസ് പൂക്കളയും കളിപ്പാട്ടങ്ങളും വച്ചിരുന്നു. തുടര്‍ന്ന് സല്യൂട്ട് നല്‍കിയാണ് പൊലീസ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കൗണ്‍സിലര്‍മാര്‍, കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം കൊച്ചി പനമ്പിള്ളി നഗറില്‍ ഉണ്ടായത്. ജനിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ പിഞ്ചു കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി നടുറോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



