തിരുവനന്തപുരം: ജാനകി സിനിമയുമായി ബന്ധപ്പെട്ട് കേന്ദ്ര സെൻസർ ബോർഡ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സിനിമ പ്രവർത്തകർ. തിരുവനന്തപുരത്ത് സെൻസർ ബോർഡ് ഓഫീസിലേക്ക് സിനിമ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. കത്രികകൾ കുപ്പത്തൊട്ടിയിൽ ഇട്ട് സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ, നോ കട്ട് എന്ന് പറഞ്ഞു കൊണ്ട് പ്രതീകാത്മക ഉദ്ഘാടനം നടത്തി. പ്രൊഡ്യൂസർ അസോസിയേഷന് വേണ്ടി രഞ്ജിത് പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിയാണ് ഈ സിനിമയിലെ നായകൻ. അദ്ദേഹത്തിന് അറിയാത്തത് അല്ലല്ലോ സിനിമ നിയമം. ശക്തമായ സമരം തുടരുമെന്നും രഞ്ജിത് പറഞ്ഞു.
അമ്മ സംഘടനയ്ക്ക് വേണ്ടി ജയൻ ചേർത്തലയും പ്രതികരിച്ചു. പോസ്റ്റർ ഒട്ടിച്ചത് കഴിഞ്ഞതിന് ശേഷം കഥാപാത്രത്തിന്റെ പേര് മാറ്റണം എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് ജയൻ ചേർത്തല ചോദിച്ചു. ഇത് ചിലരുടെ വ്യക്തിതാത്പര്യമാണെന്നും ജയൻ ചേർത്തല പറഞ്ഞു. ആത്മയ്ക്ക് വേണ്ടി പൂജപ്പുര രാധാകൃഷ്ണനാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. നാളെ രാധാകൃഷ്ണൻ എന്റെ പേരിൽ നിന്ന് കളയേണ്ടി വന്നാൽ പിന്നെ ഞാൻ ഇല്ലെന്ന് പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞു. നടൻ ഇന്ദ്രൻസും സമരപന്തലിൽഎത്തിയിട്ടുണ്ട്. പേരിന്റെ പേരിൽ എന്തിനാണ് ജനങ്ങളെ വേർതിരിക്കുന്നതെന്നും മതം എന്തിനാണ് കൂടിക്കലർത്തുന്നതെന്നും നടിയും അമ്മ ഭാരവാഹിയുമായ അൻസിബ ഹസ്സൻ ചോദിച്ചു. കേന്ദ്രമന്ത്രി നായകനായത് കൊണ്ടല്ല ഞങ്ങൾ സമരത്തിന് വന്നത്. ആരുടെ സിനിമയെങ്കിലും സമരത്തിന് ഇറങ്ങുമെന്നും അൻസിബ പറഞ്ഞു.
