വാടാനപ്പള്ളി(തൃശ്ശൂര്‍): മകളുടെ മരണശേഷം മാനസിക പ്രയാസത്തിൽ ആയിരുന്ന വീട്ടമ്മ ജീവനൊടുക്കി. തൃത്തല്ലൂർ ഏഴാം കല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. 52 വയസ്സായിരുന്നു. ഒരു വർഷം മുൻപാണ് ഇവരുടെ ഇളയ മകളായ 25 കാരി കൃഷ്ണ വിശാഖപട്ടണത്ത് വെച്ച് മരണപ്പെടുന്നത്. അതിനുശേഷം ഇവർ അതീവ ദുഃഖിതയായിരുന്നെന്നും കഠിനമായ മാനസിക പ്രയാസത്തിലൂടെയാണ് കടന്നുപോയത് എന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. സ്വന്തം വീട്ടുപറമ്പിൽ ചിതയൊരുക്കിയാണ് ഷൈനി ജീവനൊടുക്കിയത്.
ദുബായിലായിരുന്ന മൂത്ത മകള്‍ ബിലു ചൊവ്വാഴ്ച പുലര്‍ച്ചെ എത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതിലില്‍ താക്കോല്‍ വെച്ച സ്ഥലം കാണിച്ച് കുറിപ്പ് ഒട്ടിച്ച് വെച്ചിരുന്നു. വീടിനകത്ത് ആത്മഹത്യാ കുറിപ്പുകള്‍ കണ്ടു. ഇതോടെ അയല്‍ക്കാരെ വിളിച്ചു. തിരച്ചിലിനിടയിലാണ് മതിലിന് സമീപം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ ഷൈനിയുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണമായും കത്തിത്തീര്‍ന്ന നിലയിലായിരുന്നു മൃതദേഹം.
തിങ്കളാഴ്ച സന്ധ്യയ്ക്ക് ഷൈനിയുടെ വീട്ടുപറമ്പില്‍നിന്ന് സമീപവാസികള്‍ തീ കണ്ടിരുന്നു. മകള്‍ വരുന്നത് മൂലം പറമ്പ് വൃത്തിയാക്കി കത്തിക്കുന്നതാണെന്നാണ് അവര്‍ കരുതിയത്
വീട്ടുപറമ്പില്‍നിന്ന് തീ ഉയരുന്നത് കണ്ടു; പറമ്പ് വൃത്തിയാക്കി കത്തിക്കുന്നതെന്ന് ധരിച്ചു; പറമ്പില്‍ ചിതയൊരുക്കി ജീവനൊടുക്കി വീട്ടമ്മ
