കരമന ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപ ചെലവഴിച്ച് പണിയുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. അടുത്ത കാലത്തായി പൊതുവിദ്യാലയങ്ങൾ പരിവർത്തനാത്മകമായ ഉണർവിന് വിധേയമായിട്ടുണ്ടെന്നും പാഠ്യപദ്ധതിയുടെ അതിരുകൾക്കുള്ളിൽ വിദ്യാർത്ഥികളെ ഒതുക്കുന്നതിനുപകരം അവരുടെ നേട്ടങ്ങളും കഴിവുകളും തിരിച്ചറിഞ്ഞ് വളർത്തിയെടുക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിൽ പ്രായോഗിക നൈപുണ്യവും തൊഴിലവസരവും ഉറപ്പാക്കുന്നതിനും തൊഴിൽ വിപണിയിലെ അവസരങ്ങളിലേക്ക് അവരെ പ്രാപ്തരാക്കാനുമുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പരമ്പരാഗത അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം വൊക്കേഷണൽ വിദ്യാഭ്യാസവും ഒരു പ്രായോഗിക ബദലായി ഉയർന്നുവരുന്നുണ്ട്. വ്യവസായങ്ങൾക്കായുള്ള പരിശീലനത്തിനൊപ്പം ഇത് സംരംഭകത്വത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും ഉയർന്ന വരുമാന സാധ്യതയുണ്ടാവുകയും ചെയ്യുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴി ഗണ്യമായ തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷയായിരുന്നു. വാർഡ് കൗൺസിലർ ജി.എസ് മഞ്ജു, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

