നിർബന്ധിച്ച് സ്ഥാനാർഥിയാക്കി, ‘ഒറ്റയ്ക്കാക്കി ബിജെപി പ്രവർത്തകർ മുങ്ങി’; വോട്ടെടുപ്പ് തീരുംവരെ വനിതാസ്ഥാനാർഥി ഒറ്റ നിൽപ്പ്







ഏറ്റുമാനൂർ: അതിരാവിലെ വോട്ടർമാരെ കാണുന്നതിനും വോട്ട് അഭ്യർഥിക്കുന്നതിനുമായി പോളിങ് സ്റ്റേഷനിലെത്തിയ വനിതാ സ്ഥാനാർഥി ഞെട്ടി. കൂടെനിൽക്കാൻ ഒരുപ്രവർത്തകൻപോലുമില്ല. വോട്ടർമാർക്ക് കൊടുക്കാൻ സ്ളിപ്പില്ല. സ്വന്തം സ്ളിപ്പുപോലും എതിർസ്ഥാനാർഥിയുടെ പ്രവർത്തകരോട് വാങ്ങേണ്ട അവസ്ഥ. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡിലെ (റെയിൽവേ സ്റ്റേഷൻ) ബിജെപി സ്ഥാനാർഥി ജനജമ്മ ഡി.ദാമോദരനാണ് ഈ അവസ്ഥയുണ്ടായത്. പ്രതിഷേധസൂചകമായി അവർ ഗവ. ഐടിഐയിലെ പോളിങ് ‌സ്റ്റേഷനുമുന്നിൽ ഒരേ നിൽപ്പുതുടർന്നു, പോളിങ് കഴിയുന്നതുവരെ.



ഇടയ്ക്ക് മകൻ അജിത്കുമാർ വെള്ളംകൊണ്ടുവന്ന് കൊടുത്തു. ഒരുപാർട്ടിയിലുമില്ലായിരുന്നതന്നെ ബിജെപി പ്രവർത്തകർ നിർബന്ധിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നുവെന്ന് റിട്ട. യൂണിവേഴ്സിറ്റി ജീവനക്കാരികൂടിയായ ജനജമ്മ പറഞ്ഞു.



സ്ഥാനാർഥിയാകാമെന്ന് സമ്മതിച്ചപ്പോൾ അദ്യം ചെലവിനായി 2500 രൂപ തന്നു, കുറച്ചുനോട്ടീസും അടിച്ചുതന്നു. പിന്നെ പ്രവർത്തകരെ കണികാണാനില്ലായിരുന്നു. ഒറ്റയ്ക്കുവീടുകൾ കയറിമടുത്തു. നേതാക്കളെ വിളിച്ചപ്പോൾ തിരക്കിലാണെന്ന് പറഞ്ഞു. പോളിങ് ദിവസംപോലും ആരുമെത്താഞ്ഞതാണ് ജനജമ്മയെ സങ്കടത്തിലാക്കിയത്. ഇത്തവണ പഞ്ചായത്തിൽ 21 സീറ്റിലും ബിജെപി മത്സരിച്ചിരുന്നു. എന്നാൽ, പാർട്ടിക്ക് കാര്യമായ സ്വാധീനമില്ലാത്ത വാർഡുകളിൽ ചിലതിലാണ് ഈ അവസ്ഥയെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: