കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ സർക്കാരിന് റിപ്പോർട്ട് നൽകി വനംമേധാവി. വേടനെതിരായ കേസിൽ നടപടി ക്രമങ്ങൾ പാലിച്ചുവെന്നാണ് റിപ്പോർട്ടിൽന്യായീകരിച്ചിരിക്കുന്നത്. എന്നാൽ, ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും വനംവകുപ്പ് മേധാവി കുറ്റപ്പെടുത്തുന്നു. അന്വേഷണത്തിന് മുന്‍പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിശദാംശങ്ങള്‍ പറഞ്ഞതും തെറ്റാണെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു. പുലിനഖ കേസിലെ അറസ്റ്റിൽ മുഖ്യമന്ത്രിയും മന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തെളിവുകളൊന്നുമില്ലാതെയുള്ള അറസ്റ്റിലെ കോടതിയും നിശിതമായി വിമർശിച്ചു. ഇതേ തുടർന്നാണ് അറസ്റ്റിൽ നടപടി ക്രമങ്ങള്‍ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി എ.കെ.ശശീന്ദ്രൻ വനംമേധാവി രാജേഷ് രവീന്ദ്രന് നിർദ്ദേശം നൽകിയത്. മധ്യമേഖല സിസിഎഫിനോട് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ വനംമേധാവി നിർദ്ദേശിച്ചിരുന്നു. മൂവാറ്റുപുഴ ഡിഎഫ്ഒ, കോടനാട് റെയ്ഞ്ചിലെ വനം ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് പരിശോധിച്ചത്.
പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ സിജെഎം കോടതി വ്യക്തമാക്കിയിരുന്നു. ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പര്‍ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലാണ്. ഇക്കാര്യങ്ങൾ കോടതി കൃത്യമായി നിരീക്ഷിച്ചു. റാപ്പര്‍ വേടന്‍ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. അതേ സമയം, റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് വനംവകുപ്പ്. പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്.
വേടന് പുലിപ്പല്ല് സമ്മാനിച്ചെന്ന് പറയപ്പെടുന്ന തമിഴ്‌നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനാണ് വനം വകുപ്പിന്റെ ശ്രമം. വേടന്‍റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഏത് അന്വേഷണവുമായി സഹകരിക്കാമെന്നും രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താന്‍ താനും അന്വേഷണ സംഘത്തിനൊപ്പം ചെല്ലാമെന്നും ഇന്നലെ വേടന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇന്നലെ വേടന് ജാമ്യം ലഭിച്ചിരുന്നു. പുലിപ്പല്ല് കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. വനംവകുപ്പിന്റെ വാദങ്ങള്‍ വിലക്കെടുക്കാതെയായിരുന്നു കോടതിയുടെ വിധി. വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനം വകുപ്പിന്റെ വാദം.
അതേസമയം, വേടനെ അറസ്റ്റു ചെയ്തതതില്‍ വനംവകുപ്പിനെതിരെ വ്യാപക വിമര്‍ശനവും തുടരുകയാണ്. വനം മന്ത്രിയടക്കം ഇന്നലെ മുൻനിലപാട് മാറ്റി റാപ്പര്‍ വേടനെ പുകഴ്ത്തി വാര്‍ത്താകുറിപ്പിറക്കിയിരുന്നു. കര്‍ശന ഉപാധികളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ചയാണ് വേടനെ ആറ് ഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. വേടനൊപ്പമുണ്ടായിരുന്ന ഒന്‍പത് പേരെയും അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കഴുത്തില്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട് വനംവകുപ്പ് വേടനെതിരെ കേസെടുത്തു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകളായിരുന്നു വേടനെതിരെ വനം വകുപ്പ് ചുമത്തിയത്.
