വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു. 100 വയസ്സായിരുന്നു. 1977 മുതൽ 1981വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായിരുന്നു. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനായ നേതാവാണ് ജിമ്മി കാർട്ടർ.
അമേരിക്കയുടെ 39മത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. ജോർജിയയിലെ വീട്ടിലായിരുന്നു താമസം. 2023-ൻ്റെ തുടക്കം മുതൽ ഹോസ്പിറ്റൽ കെയറിലായിരുന്ന കാർട്ടർ. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും ചാമ്പ്യൻ എന്നായിരുന്നു കാർട്ടർ അറിയപ്പെട്ടിരുന്നത്. ഭാര്യ റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു.
ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് 2002-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. പ്രസിഡന്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്മെന്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിർമാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാർട്ടർ സെൻ്ററിലൂടെ നടത്തിയ വിപുലമായ മാനുഷിക പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ വേറിട്ട് നിർത്തിയത്. ‘ഞാൻ എപ്പോഴെങ്കിലും നിങ്ങളോട് കള്ളം പറയുകയാണെങ്കിൽ, ഞാൻ എപ്പോഴെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയാൽ, എനിക്ക് വോട്ട് ചെയ്യരുത്’- എന്ന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവന പ്രശസ്തമായി.
ജെറാൾഡ് ഫോർഡിനെ പരാജയപ്പെടുത്തിയാണ് ജിമ്മി കാർട്ടർ അമേരിക്കയുടെ പ്രസിഡന്റായത്. ശീതയുദ്ധ കൊടുമ്പിരി കൊണ്ടിരുന്ന കാലത്തായിരുന്നു കാർട്ടർ അമേരിക്കയുടെ ഭരണാധികാരിയാകുന്നത്. അസ്ഥിരമായ എണ്ണവിലയും അക്കാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈജിപ്ഷ്യൻ പ്രസിഡൻ്റ് അൻവർ സാദത്തും ഇസ്രായേൽ പ്രധാനമന്ത്രി മെനാചെം ബെഗിനും തമ്മിലുള്ള 1978-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടിയാണ് അദ്ദേഹത്തിന്റെ പ്രധാന ഭരണനേട്ടം. 1980 ലെ തിരഞ്ഞെടുപ്പിൽ റൊണാൾഡ് റീഗനുമായുള്ള പരാജയപ്പെട്ടു. ഉയർന്ന പണപ്പെരുപ്പം, ഊർജ്ജ ദൗർലഭ്യം, ഇറാനിയൻ ബന്ദി പ്രതിസന്ധി എന്നിവയായിരുന്നു കാർട്ടറിന് തിരിച്ചടിയായത്. എട്ട് അമേരിക്കക്കാർ കൊല്ലപ്പെട്ട ഇറാനിയൻ ബന്ദി പ്രതിസന്ധി കാർട്ടറുടെ പ്രതിച്ഛായക്ക് തന്നെ മങ്ങലേൽപ്പിച്ച സംഭവമാണ്.

