നാലുപേര്‍ ചേര്‍ന്ന് ജീവനോടെ കുഴിച്ചിട്ടു; തെരുവുനായ്ക്കള്‍ കടിച്ചുകീറി പുറത്തിട്ടു, ജീവിതത്തിലേക്ക് തിരിച്ചുകയറി യുവാവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ നാലുപേര്‍ ചേര്‍ന്ന് ജീവനോടെ കുഴിച്ചിട്ട തന്നെ തെരുവുനായ്ക്കള്‍ ചേര്‍ന്ന് രക്ഷിച്ചതായി യുവാവിന്റെ അവകാശവാദം. തന്നെ കുഴിച്ചിട്ട സ്ഥലത്ത് തെരുവുനായ്ക്കള്‍ മണ്ണ് മാറ്റാന്‍ തുടങ്ങി. തന്റെ മാംസത്തിനായി തെരുവുനായ്ക്കള്‍ കടിച്ചുകീറാന്‍ തുടങ്ങിയതോടെയാണ് ബോധം തിരിച്ചുകിട്ടിയതെന്നും യുവാവ് പറയുന്നു.

ആഗ്രയില്‍ ജൂലൈ 18നാണ് നടുക്കുന്ന സംഭവം. രൂപ് കിഷോര്‍ ആണ് തന്നെ തെരുവുനായ്ക്കള്‍ രക്ഷിച്ചതായി അവകാശവാദം ഉന്നയിച്ചത്. സംഭവ ദിവസം അങ്കിത്, ഗൗരവ്, കരണ്‍, ആകാശ് എന്നിവര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചു. തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആക്രമണത്തില്‍ അബോധാവസ്ഥയിലായ താന്‍ മരിച്ചെന്ന് കരുതി അവര്‍ കൃഷിയിടത്തില്‍ ജീവനോടെ കുഴിച്ചിട്ടു. ഉടന്‍ തന്നെ തെരുവുനായ്ക്കള്‍ കുഴിച്ചിട്ട സ്ഥലത്തെ മണ്ണ് മാറ്റാന്‍ തുടങ്ങി. നായ്ക്കളുടെ കടി കിട്ടിയപ്പോഴാണ് തനിക്ക് ബോധം വന്നതെന്നും രൂപ് കിഷോര്‍ പറയുന്നു.


ഉടന്‍ തന്നെ എഴുന്നേറ്റ് തൊട്ടടുത്തുള്ള സ്ഥലത്തെത്തി നാട്ടുകാരുടെ സഹായം തേടി. നാട്ടുകാര്‍ ചേര്‍ന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചതായും രൂപ് കിഷോര്‍ പറയുന്നു. നാല് അക്രമികളും ചേര്‍ന്ന് മകനെ വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്ന് രൂപ് കിഷോറിന്റെ അമ്മ ആരോപിച്ചു. സമഗ്രമായ അന്വേഷണം നടക്കുന്നതായും സംഭവത്തിന് ശേഷം ഒളിവില്‍ പോയ നാല് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: