പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ തീകൊളുത്തി കൊന്ന പതിനാലുകാരനായ മകൻ പിടിയിൽ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പിതാവ് മുഹമ്മദ് അലീം (55) സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവർ അജയ് നഗർ പാർട്ട് 2ൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
പുലർച്ചെ രണ്ട് മണിയോടെ വീടിന് മുകളിലത്തെ നിയലിൽ നിന്ന് നിലവിളി കേട്ടു എന്നാണ് വീട്ടുടമസ്ഥൻ റിയാസുദ്ദീന്റെ മൊഴി. മുകളിൽ എത്തി നോക്കുമ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ടെറസിൽ കയറി നോക്കിയപ്പോഴാണ് മുറിക്ക് തീപിടിച്ചതായി കാണുന്നത്. റിയാസുദ്ദീനും അയൽവാസിയും ചേർന്ന് വാതിൽ ചവിട്ടിത്തുറന്ന് നോക്കുമ്പോഴേയ്ക്കും അലീമിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഈ സമയം പതിനാലുകാരനായ മകൻ ഓടിരക്ഷപ്പെടുകയായിരുന്നു. കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചതിന് പിതാവ് വഴക്കു പറഞ്ഞതായി കുട്ടി പൊലീസിന് മൊഴി നൽകി. ഇതിൽ പ്രകോപിതനായ മകൻ പിതാവിന് തീകൊളുത്തുകയായിരുന്നു. കുട്ടിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.