കൊട്ടാരക്കര: ബാർ ഹോട്ടലിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ജീവനക്കാർ പിടിയിൽ. കൊല്ലം കൊട്ടാരക്കരയിലെ സ്വകാര്യ ബാർ ജീവനക്കാരായ രതിൻ, ശ്രീരാജ് എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലക്കര ഗ്രൂപ്പ് ഓഫ് കമ്പനീസിൻറെ ബാർ ഹോട്ടലിലെ ജീവനക്കാരാണ് ഇരുവരും. സ്ഥാപനത്തിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.
സ്ഥാപനത്തിലെ ക്യാഷ്യർമാരായിരുന്നു നെല്ലിക്കുന്നം സ്വദേശി രതിനും വിളങ്ങര സ്വദേശി ശ്രീരാജും. ഇരുവരും ചേർന്ന് മൂന്നര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. അടുത്തിടെ ബാർ ഹോട്ടലിലെ കണക്കുവിവരങ്ങൾ ഓഡിറ്റ് വിഭാഗം പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. സംശയത്തിൻറെ അടിസ്ഥാനത്തിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ട് രേഖകൾ രഹസ്യമായി പരിശോധിച്ചു. തട്ടിപ്പ് നടന്ന 2024 ഏപ്രിൽ 16 മുതൽ ഓഗസ്റ്റ് 12 വരെയുള്ള കാലയളവിൽ രതിൻറെ അക്കൗണ്ടിൽ വൻ തുക നിക്ഷേപിച്ചതായി സ്ഥിരീകരിച്ചു.
ശ്രീരാജിനും മറ്റ് രണ്ട് സ്റ്റാഫുകൾക്കുമായി ഈ അക്കൗണ്ടിൽ നിന്ന് പണം കൈമാറിയിട്ടുണ്ടുമുണ്ട്. തുടർന്ന് ബാർ ഹോട്ടൽ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രതിനെയും ശ്രീരാജിനെയും കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കൂടുതൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

