Headlines

ഓണ്‍ലൈൻ ഷോപ്പിങ് നടത്തുമ്പോള്‍ ക്യാഷ് ഓണ്‍ ഡെലിവറിക്ക് പിന്നിലെ തട്ടിപ്പ് തന്ത്രങ്ങള്‍: ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്



 

ന്യൂഡല്‍ഹി : ഓണ്‍ലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളില്‍ ക്യാഷ് ഓണ്‍ ഡെലിവറി (സിഒഡി) തിരഞ്ഞെടുക്കുമ്പോള്‍ ഓണ്‍ലൈൻ പേയ്മെന്റിനെ അപേക്ഷിച്ച്‌ അധികഫീസ് ഈടാക്കുന്നത് ഇത്തരം ആപ്പുകളുടെ തന്ത്രങ്ങള്‍ ആണെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം.

അധിക ഫീസ് ഈടാക്കുന്നതിനെതിരെ യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് ഫ്ലിപ്കാർട്ട്, ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്സ് സൈറ്റുകള്‍ക്കെതിരെ വിശദമായ അന്വേഷണം ആരംഭിച്ചതായി ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇത്തരം തന്ത്രങ്ങള്‍ ഉപഭോക്താക്കളെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നതാണെന്നും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാൻ കർശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉപഭോക്തൃകാര്യ വകുപ്പ് (ഡിഒസിഎ) ലഭിച്ച പരാതികളെത്തുടർന്നാണ് അന്വേഷണം. ഉപഭോക്തൃകാര്യ വകുപ്പിന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ സിഒഡിക്ക് അധികം ചാർജ് ചെയ്യുന്നതിനെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് ഉപഭോക്താക്കളെ വഞ്ചിക്കുന്ന ‘ഡാർക്ക് പാറ്റേണുകള്‍’ ആണ്, എന്നും മന്ത്രി ജോഷി പറഞ്ഞു. ഈ തന്ത്രങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും അധിക പണം പിഴുതെടുക്കാനുമുള്ള ഒരു രൂപകല്പനകളാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ഉദാഹരണത്തിന്, ഉല്‍പ്പന്നത്തിന്റെ സ്റ്റോക്ക് കുറവാണെന്ന് തെറ്റായി കാണിക്കുകയോ, ഓഫർ കാലാവധി അവസാനിക്കുമെന്ന് പേടിപ്പിക്കുകയോ സൃഷ്ടിക്കുകയും ചെയ്യുന്നത് പോലെയുള്ളവയാണ് ഡാർക്ക് പാറ്റേണുകള്‍ എന്ന് അറിയപ്പെടുന്നത്. സിഒഡി ഫീസുകള്‍ പലപ്പോഴും ‘ *പ്ലാറ്റ്ഫോം ഫീ* ‘, ‘ *ഹാൻഡ്ലിങ് ഫീ* ‘ എന്നീ അവ്യക്തമായ പേരുകളിലാണ് മറച്ചുവെക്കുന്നത്.

ഇത്തരം ഓണ്‍ലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ (മുൻ ട്വിറ്റർ) ഒരു യുവാവ് പങ്കുവെച്ച പോസ്റ്റാണ് വിഷയത്തെ വൈറലാക്കിയത്.

ഫ്ലിപ്കാർട്ടില്‍ നിന്നുള്ള ഒരു ഓർഡറിന് സിഒഡി തിരഞ്ഞെടുത്തപ്പോള്‍ 226 രൂപ അധികം ഈടാക്കിയത് ചൂണ്ടിക്കാട്ടിയാണ് യുവാവ് പോസ്റ്റ് ചെയ്തത്. ഈ തുക ‘ഓഫർ ഹാൻഡ്ലിങ് ഫീ’, ‘പേയ്മെന്റ് ഹാൻഡ്ലിങ് ഫീ’, ‘പ്രൊട്ടക്റ്റ് പ്രോമൈസ് ഫീ’ എന്നീ പേരുകളില്‍ വിഭജിച്ചാണ് ഈടാക്കിയത്.

സ്വിഗ്ഗി, സെപ്റ്റോയുടെ ‘റെയിൻ ഫീ’, ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർസ്ട്രോക്ക്, ഡിസ്കൗണ്ട് നല്‍കിയതിനുള്ള ഫീ, പണമടയ്ക്കാൻ അനുവദിച്ചതിനുള്ള ഫീ, സംരക്ഷണത്തിനുള്ള ഫീ… അടുത്തത് ‘സ്ക്രോളിങ് ആപ്പ് ഫീ’ ആയിരിക്കും!” എന്നായിരുന്നു യുവാവിന്റെ പോസ്റ്റ്. ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്ന ഇത്തരം ഫീസുകള്‍ക്കെതിരെ പോസ്റ്റിന് താഴെ വ്യാപകമായ പ്രതിഷേധമാണ് പലരും രേഖപ്പെടുത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ സമീപിക്കുകയും അവയുടെ ബില്ലിങ് സുതാര്യത പരിശോധിക്കുകയും ചെയ്യും. ഇതിനകം തന്നെ ഇ-കൊമേഴ്സ് കമ്ബനികളുമായി യോഗങ്ങള്‍ നടത്തി ഈ തന്ത്രങ്ങള്‍ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നിയമനിർമാണത്തിലൂടെ ഇത്തരം പ്രവർത്തനങ്ങള്‍ തടയാൻ ശ്രമിക്കുന്നതായും മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ‘ജാഗ്രതി’ ആപ്പിലൂടെ പരാതി രജിസ്റ്റർ ചെയ്യാം. ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണി വേഗത്തില്‍ വളരുന്ന പശ്ചാത്തലത്തില്‍ ഈ അന്വേഷണം ഉപഭോക്തൃ സംരക്ഷണത്തിന് നിർണായകമാണ്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: