എറണാകുളം: ലൈംഗിക വിദ്യാഭ്യാസം ഒടുവിൽ പാഠപുസ്തകങ്ങളിലേക്ക്. ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വഴി അധ്യാപകർക്ക് പരിശീലനം നൽകി. കുട്ടികളുടെ പ്രായം അനുസരിച്ചാണ് പാഠഭാഗങ്ങൾ. ഹോർമോൺ മാറ്റങ്ങൾ, ഗർഭധാരണം എപ്പോൾ, എങ്ങനെ തുടങ്ങി ലൈംഗിക അതിക്രമം നേരിട്ടാൽ എന്ത് ചെയ്യണം എന്നതും പഠനത്തിന്‍റെ ഭാഗമായി കുട്ടികൾ മനസിലാക്കും.
ഏഴ്, ഒൻപത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുൾപ്പെടുത്തുക. കൗമാരകാല ഗർഭധാരണമുൾപ്പെടെയുള്ള പ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സ്കൂൾ പാഠപുസ്തകത്തിൽ വിഷയം ഇടംപിടിച്ചത്. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങൾ തയ്യാറാക്കിയിട്ടുള്ളതെന്ന് എസ്.സി.ഇ.ആർ.ടി. അധികൃതർ പറഞ്ഞു.
ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നതിൽ കഴിഞ്ഞ വർഷം മേയിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 15-കാരിയുടെ ഏഴുമാസം ഗർഭം അലസിപ്പിക്കാൻ അനുമതി തേടി മാതാപിതാക്കൾ നൽകിയ ഹർജിയിലായിരുന്നു കോടതി ഇടപെടൽ.
കൗമാരപ്രായത്തിലെ ശാരീരിക മാറ്റങ്ങളും മറ്റും പ്രാഥമികമായി പരിചയപ്പെടുത്തുന്ന അധ്യായമാണ് ഏഴാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകം രണ്ടാംഭാഗത്തിലുണ്ടാവുക. ഒൻപതാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാംഭാഗത്തിലെ ‘പ്രത്യുത്പാദന ആരോഗ്യം’ എന്ന അധ്യായത്തിൽ വിശദമായി വിഷയം പഠിപ്പിക്കും. കൗമാരകാലത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, ആർത്തവകാല ശുചിത്വം, ഗർഭധാരണം എങ്ങനെ, ഭ്രൂണവളർച്ച, ഗർഭനിരോധന മാർഗങ്ങൾ, പ്രസവപ്രക്രിയ, ഗർഭഛിദ്രം, ഗർഭഛിദ്രത്തിന്റെ അപകടസാധ്യതകൾ തുടങ്ങിയവ പഠിപ്പിക്കും. ലൈംഗികാതിക്രമണത്തിനിരയായാൽ എന്തുചെയ്യണം, ആരെ സമീപിക്കണം തുടങ്ങിയ അറിവുകളും ദിശ ഹെൽപ് ലൈൻ നമ്പറും പാഠഭാഗത്തിലുണ്ട്

