കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ

വയനാട്: എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. അറുമുഖന്റെ മരണത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് ഉണ്ടായത്. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി ഇവിടെ നിന്നും മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ചർച്ചചെയ്യാൻ ഇന്ന് കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നേക്കും. അതേസമയം അറുമുഖന്റെ മരണത്തിൽ അടിയന്തര നടപടികൾക്കായി വനം വകുപ്പ് രംഗത്തെത്തി. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള സംയുക്ത നടപടി ഉടൻ സ്വീകരിക്കാൻ തീരുമാനമായി. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനായി ഇന്ന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനയെ കൊണ്ടുവരും.

പോസ്റ്റ്മോ‍ർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. അതേസമയം കാട്ടാന ആക്രമണത്തിൽ ശ്വശ്വത പരിഹാരം കണ്ടില്ലെങ്കിൽ റോഡ് ഉപരോധിക്കുമെന്ന് പറഞ്ഞ് നാട്ടുകാരും രംഗത്തെത്തി. ചന്ദന മരത്തിന് കാവൽ നിൽക്കുന്ന വനലപാലകർ മനുഷ്യജീവന് സുരക്ഷയൊരുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ രാത്രി മേപ്പാടിയിൽ നിന്ന് വീട്ടിലേക്ക് അരിയും സാധനങ്ങളുമായി മടങ്ങുന്ന വഴിയാണ് അറുമുഖനെ കാട്ടാന ആക്രമിച്ചത്. റോഡിനോട് ചേർന്ന് തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ വൈകിട്ട് ആന ചീറുന്ന ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. വന മേഖലയില്‍ നിന്ന് തോട്ടത്തിലൂടെ ഇറങ്ങിവന്ന് അറുമുഖനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

ഏതാനും ആഴ്ചകളായി ഇവിടെ കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ധനസഹായം എന്നതിനപ്പുറത്തേക്ക് കൃത്യമായ പരിഹാരം വിഷയത്തിൽ ഉണ്ടാകണമെന്ന് ഡിഎഫ്ഒയോട് നാട്ടുകാർ ആവശ്യപ്പെട്ടു. വനാവകാശനിയമപ്രകാരം കാട്ടുനായ്ക്ക കുടുംബങ്ങൾക്ക് ഭൂമിയും വീടും നൽകിയ പ്രദേശമാണ് പൂളക്കുന്ന് ഉന്നതി. ഇവിടെ 15 കുടുംബമാണുള്ളത്. ഇതിനുസമീപത്തായി തമിഴ് വംശജരായ രണ്ട്‌ തോട്ടംതൊഴിലാളി കുടുംബങ്ങളും താമസിക്കുന്നുണ്ട്. അറുമുഖന്റേതും മറ്റൊരുകുടുംബവും. തോട്ടംതൊഴിലാളിയായിരുന്ന അറുമുഖൻ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: