തിരുവനന്തപുരം :തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥി ഗതാഗതത്തിനായി തുറന്ന് നൽകി. മാനവീയം വീഥി ഗതാഗതത്തിന് ഓണത്തിന് മുമ്പ് തുർന്ന് നൽകുമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചതാണ്.ജില്ലയിലെ മൂന്ന് മന്ത്രിമാർ വളരെ മികച്ച രീതിയിലുള്ള ഇടപെടലാണ് മാനവീയം വീഥി ഗതാഗത യോഗ്യമാക്കാൻ സാധിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.സർക്കാരിന്റെ ഓണം വാരാഘോഷം ആരംഭിക്കുന്നതിന് മുൻപ് റോഡ് ഗതാഗതത്തിന് സജ്ജമാക്കണമെന്ന് കരാറുകാരന് കർശന നിർദേശം നൽകിയിരുന്നു.റോഡ് പൂർണമായി ഗതാഗത യോഗ്യമാക്കുകയും കേബിളുകൾ പൂർണമായി ഡക്ടുകൾക്കുള്ളിലാക്കുകയും ചെയ്തെങ്കിലും ആൽത്തറയ്ക്കും കെൽട്രോൺ ജംഗ്ഷനും സമീപം ഐലൻഡുകളുടെ നിർമാണം ഇനിയും പൂർത്തിയാകാനുണ്ട്. സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ചെടികൾ നടുന്നതിനുള്ള സ്ക്വയറുകളും സ്ഥാപിക്കണം. രണ്ടു വരി ഗതാഗതം സാധ്യമാക്കുന്ന രീതിയിലാണ് റോഡ് പുനർ നിർമിച്ചിരിക്കുന്നത്. കലാ പ്രകടനങ്ങൾ നടത്തുന്ന സമയത്ത് ഗതാഗതം നിയന്ത്രിക്കാനാണ് നിലവിലെ തീരുമാനം. മന്ത്രിമാരായ ജി ആർ അനിൽ, എം ബി രാജേഷ്, ആന്റണി രാജു , വി ശിവൻ കുട്ടി എന്നിവർ പങ്കെടുത്തു.
