തിരുവനന്തപുരം: വിഷു റംസാൻ കാലത്തെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സിവിൽ സപ്ലൈസ് കോർപറേഷന് 100 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചത്. ഉത്സവകാലത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് ഇപ്പോൾ തുക ലഭ്യമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഈ സാമ്പത്തിക വർഷം ഇതുവരെ 489 കോടി രൂപയാണ് സപ്ലൈകോയ്‌ക്ക് വിപണി ഇടപെടൽ സഹായമായി നൽകിയതെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു. സപ്ലൈകോയ്ക്കുള്ള ബജറ്റ് വിഹിതം 205 കോടി രുപയായിരുന്നു. ഇതുനുപുറമെയാണ് 284 കോടി രൂപ കൂടി സർക്കാർ അധികമായി അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷവും ബജറ്റിന് പുറമെ തുക ലഭ്യമാക്കിയിരുന്നു. 205 കോടി രൂപയായിരുന്നു വകയിരുത്തൽ. എന്നാൽ 391 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ചു.
കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 352.50 കോടി രൂപ സപ്ലൈകോക്ക് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനാണ് തുക അനുവദിച്ചത്. ഈ വർഷം നേരത്തെ രണ്ടു തവണയായി 225 കോടി രൂപയും അനുവദിച്ചിരുന്നു. ഇതോടെ നെല്ല് സംഭരണത്തിന്റെ ഈ സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയ 577.50 കോടി രുപയും അനുവദിച്ചതായി ധനകാര്യ മന്ത്രി അറിയിച്ചു.
