തിരുവനന്തപുരം : സർക്കാർ നിയോഗിച്ച ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് എഐടിയു സി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് പറഞ്ഞു. എ ഐ ടി യു സി ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുവാൻ തുടർന്നും പരാതികൾ നൽകണമെന്നുള്ള സർക്കാർ നിലപാട് അടിസ്ഥാനമില്ലാത്തതാണ്. സിനിമാ മേഖലയിൽ സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച് കൃത്യമായ നിർദ്ദേശം ഉണ്ട് അത് നടപ്പിലാക്കണം.
കോടീശ്വരന്മാരും ശതകോടീശ്വരന്മാരും സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്നു. സിനിമാരംഗത്തെ തെറ്റായ |നിലപാടുകൾക്കെതിരെ പുതിയ സംഘടനയെ തകർക്കാൻ മാഫിയ സംഘങ്ങളുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ തിരിച്ചടിയാണ് ഇപ്പോൾ നേരിടുന്നത്.
സിനിമാ മേഖലയിൽ തുല്യ ജോലിക്ക് തുല്യവേതനം ഉറപ്പാക്കണം. കേരളത്തിൽ സാംസ്കാരിക രംഗത്ത് നേടിയ നേട്ടങ്ങൾ തകർത്തറിയുന്ന നിലപാടുകളെ ശക്തമായി ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് അധ്യക്ഷത വഹിച്ച ധർണയിൽ ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശങ്കരദാസ്, കെ എസ് മധുസൂദനൻ നായർ, പി എസ് നായിഡു, അഡ്വക്കേറ്റ് ജോർജ് തോമസ്, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ആൾസെയിൻ്റ്സ് അനിൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. സംഘടനാ നേതാക്കളായ പട്ടം ശശിധരൻ, എം ശിവകുമാർ, അഭിലാഷ് ആൽബർട്ട്,ബി ജയകുമാർ, മുജീബ് റഹ്മാൻ, ഡി അരവിന്ദാക്ഷൻ, പേട്ട രവീന്ദ്രൻ, സുനിൽ മതിലകം, മൈക്കിൾ ബാസ്റ്റിൻ,ആർ കുമാരൻ, ഡി റ്റൈറ്റസ്,ഹട്സൺ ഫെർണാണ്ടസ് എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.

