അഹമ്മദാബാദ്∙ ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറി പ്രദീപ്സിൻഹ് വഗേല രാജിവച്ചു. കുറച്ചുദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകുമെന്ന് രാജിവച്ചശേഷം വഗേല പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ. പട്ടീലിനെതിരെ വിമത നീക്കം നടക്കുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വഗേലയുടെ രാജി. യുവമോർച്ചയുടെ മുൻ അധ്യക്ഷനുമായിരുന്നു വഗേല.
ലോക്സഭാ തിരഞ്ഞെടുപ്പിനായി ബിജെപി വ്യാപക പ്രചാരണം ആരംഭിക്കാനിരിക്കെ വഗേല രാജിവച്ചത് തിരിച്ചടിയായിരിക്കുകയാണ്. ‘മഹാ ജൻ സമ്പർക്ക് അഭിയാൻ’ എന്ന പേരിലാണ് പ്രചാരണം നടത്തുന്നത്. വ്യവസായികൾ, വിവിധ മേഖലകളിലെ വിദഗ്ധർ, തുടങ്ങി വിവിധ ആളുകളുമായി കൂടിക്കാഴ്ചയും ചർച്ചയുമാണ് നടത്തുന്നത്. 100 സംഗമങ്ങൾ നടത്തി. 26 ലോക്സഭാ മണ്ഡലങ്ങളിലും വൻ റാലികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലും അടുത്തിടെ നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു. 2016 ഓഗസ്റ്റിലാണ് സംസ്ഥാന ജനറൽ സെക്രട്ടറിയായി വഗേലയെ നിയമിച്ചത്
ഈ വർഷം ഏപ്രിലിൽ ജനറൽ സെക്രട്ടറി ഭാർഗവ് ഭട്ടിനെ പദവിയിൽ നിന്നും പാർട്ടി ഹൈക്കമാൻഡ് ഒഴിവാക്കിയിരുന്നു. ബിജെപിക്ക് ഗുജറാത്തിൽ നാല് ജനറൽ സെക്രട്ടറിമാരാണുള്ളത്. വഗേലയുടെ രാജിയോടെ ഇനി രണ്ട് പേർ മാത്രമായിരിക്കും ചുമതലയിലുണ്ടാവുക.