അഹമ്മദാബാദ്: ഗുജറാത്ത് പിസിസി പ്രസിഡന്റ് ശക്തിസിങ് ഗോഹിൽ രാജിവെച്ചു. ഗുജറാത്തിലെ ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ശക്തിസിങ് ഗോഹിൽ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസിന് വിജയിക്കാനായില്ല. ഒരു മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
തെരഞ്ഞെടുപ്പിൽ തന്റെ കഴിവുകൾ പൂർണമായി വിനിയോഗിച്ചെന്ന് ശക്തിസിങ് ഗോഹിൽ പ്രതികരിച്ചു. എന്നാൽ, വിസാവദർ, കഡി മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. വിസാവദറിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. മുൻ വർഷത്തെക്കാൾ വോട്ടും കുറഞ്ഞു. 2014, 2017 വർഷങ്ങളിൽ പാർട്ടി വിജയിച്ച സീറ്റാണിത്. കഡിയിൽ രണ്ടാംസ്ഥാനത്താണെങ്കിലും വോട്ടുകുറഞ്ഞു. 2023 ജൂണിലാണ് ശക്തിസിങ് ഗോഹിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റത്. നിലവിൽ രാജ്യസഭാംഗം കൂടിയാണ് ഗോഹിൽ.
എഐസിസിയുടെ ഏപ്രിലിലെ അഹമ്മദാബാദ് സമ്മേളനത്തിന്റെ തീരുമാനപ്രകാരം ഗുജറാത്തിലെ പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് ഗോഹിലിന്റെ രാജി. അതേസമയം, പഞ്ചാബിലെ ലുധിയാന വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഭരത് ഭൂഷൻ അശു പാർട്ടി വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. മണ്ഡലം ആംആദ്മി പാർട്ടി നിലനിർത്തുകയായിരുന്നു.