മഞ്ചേരി: പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിൽവച്ച് കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവതിക്ക് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചെർപ്പുളശ്ശേരി സ്വദേശിനിയായ യുവതിക്കാണ് മഞ്ചേരി സ്പെഷ്യൽ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക പരാതിക്കാരിയായ കുട്ടിക്ക് നൽകണമെന്നും ജഡ്ജി എ.എം. അഷ്‌റഫിന്റെ ഉത്തരവിൽ പറയുന്നു. എറണാകുളത്തെ ലോഡ്ജിൽവച്ച് ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിയുടെ മുന്നിൽവച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നതാണ് യുവതിക്കെതിരെ ചുമത്തിയ കുറ്റം.
2019 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞാണ് കൊണ്ടോട്ടിയിലെ ഭർത്തൃവീട്ടിൽനിന്ന് യുവതി ഇറങ്ങിയത്. തുടർന്ന് ട്രെയിനിൽ എറണാകുളത്തേക്കുപോയി. യാത്രക്കിടെ ഒഡിഷ സ്വദേശിയായ ലോചൻ നായ്‍കിനെ പരിചയപ്പെട്ടു. ഇയാൾക്കൊപ്പം രാത്രി ഏഴുമണിയോടെ നോർത്ത് റെയിൽവേസ്റ്റേഷനുസമീപത്തെ ലോഡ്ജിൽ മുറിയെടുത്തു. അവിടെവെച്ച് ഇരുവരും കുട്ടിയുടെ മുൻപിൽ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്.
17-ന് അമ്മ തന്നെ കുട്ടിയെ ഫറോക്ക് റെയിൽവേ സ്റ്റേഷനിലെത്തിച്ച് ബന്ധുവിനെ ഏൽപ്പിച്ചു. വീട്ടിലെത്തിയ കുട്ടി മുത്തച്ഛൻ മുഖാന്തരം ചൈൽഡ്‌ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരം കുട്ടിയെ വെള്ളിമാടുകുന്ന് റെസ്‌ക്യൂ ഹോമിലേക്കുമാറ്റി. ഇവിടെയെത്തിയാണ് പോലീസ് കുട്ടിയുടെ മൊഴിയെടുത്തത്. കേസിലെ കൂട്ടുപ്രതിയായ ലോചൻ നായ്‌ക് ഒളിവിലാണ്.
കൊണ്ടോട്ടി പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന വി. വിമൽ, ഇൻസ്‌പെക്ടർ വിനോദ് വലിയാറ്റൂർ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി.

