തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് അൻപത് വർഷം കഠിനതടവും മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും കോടതി വിധിച്ചു. വലക്കാവ് മണ്ണൂര്‍ ഇമ്മട്ടി വീട്ടില്‍ എബിനെയാണ് (24) ശിക്ഷിച്ചത്. തൃശൂര്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി ജയപ്രഭു ആണ് ശിക്ഷിച്ചത്. പിഴ തുക അടയ്ക്കാത്തപക്ഷം മൂന്ന് വര്‍ഷവും രണ്ടു മാസവും കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിച്ചു.
2020 ജനുവരി മുതല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും 2021 ഏപ്രില്‍ മുതല്‍ അടുത്തവര്‍ഷം സെപ്തംബര്‍ വരെ അതിജീവിതയുടെ വീട്ടില്‍ വന്ന് പീഡിപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 32 രേഖകളും ആറ് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സി.പി.ഒമാരായ വിനീത് കുമാര്‍, ജോഷി എന്നിവരും ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഭിഭാഷകനായ ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി

