മലപ്പുറം: ചെരുപ്പുനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി കോഴിക്കോട് സ്വദേശിയെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പിടികൂടി. 28 ലക്ഷം രൂപയോളം വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായത്. കരിപ്പൂരിൽ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം പിടിച്ചെടുത്തത്.
ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‍പ്രസിൽ എത്തിയതാണ് മുഹമ്മദ് അനസ്. കസ്റ്റംസിനെ മറികടന്ന് ഇയാൾ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു പൊലീസിന്‍റെ പരിശോധന. അനസിന്‍റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 446 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
വിപണിയിൽ 28 ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് പിടികൂടുന്ന ഏഴാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിച്ച ശേഷം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു
