തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയും കാറ്റും. പുതിയ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാറാത്തവാഡക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദമാണ് ശക്തമായ മഴയ്ക്കും കാറ്റിനും കാരണം. മേയ് 27 ഓടെ മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും 30 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതുണ്ടെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ റെഡ് അലർട്ട് തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായാ സാഹചര്യമാണ് നിലവിലുള്ളത്.
കനത്ത മഴയിൽ വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണു. തിരുവല്ല – ചങ്ങനാശേരി പാതയിലും തൃശൂർ – ഗുരുവായൂർ പാതയിലും തിരുവനന്തപുരം – ഇടവ പാതയിലുമാണ് മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇതോടെ ഈ റൂട്ടിലൂടെയുള്ള ട്രെയിൻ സർവീസ് വൈകി. പാതയിലെ എല്ലാ തടസ്സങ്ങളും നീക്കിയതായും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. നിലവിൽ സർവീസ് നടത്തുന്ന ചില ട്രെയിനുകൾ ഭാഗികമായി വൈകിയോടുന്നുണ്ട്.
ഇന്ന് രാവിലെ 6.30ഓടെ പൂങ്കുന്നം – ഗുരുവായൂർ ലൈനിലാണ് ആദ്യം മരം വീണ് ഗതാഗതം തടസപ്പെട്ടത്. മരം വീണതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം വൈകിയിരുന്നു. 16328 ഗുരുവായൂർ – മധുരൈ എക്സ്പ്രസ്, 56313 ഗുരുവായൂർ – എറണാകുളം സൗത്ത് പാസഞ്ചർ, 16127 ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ്, 56314 എറണാകുളം സൗത്ത് – ഗുരുവായൂർ പാസഞ്ചർ എന്നിവയാണ് വൈകിയത്.
തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുൻപിലേക്ക് തേക്ക് മരം വീണതായിരുന്നു മറ്റൊരു സംഭവം. രാവിലെ 10.10ന് തിരുവല്ല റെയിൽവേ സ്റ്റേഷൻ വിട്ട വേളാങ്കണ്ണി– എറണാകുളം എക്സ്പ്രസ് ട്രെയിനിനു മുൻപിലേക്കാണ് മരം വീണത്. ട്രെയിൻ നിർത്തിയിട്ട ശേഷം മരം മുറിച്ചു മാറ്റി. ഇവിടെയും ട്രെയിൻ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. പിന്നീട് മരം മുറിച്ചു മാറ്റിയാണ് ട്രെയിൻ ഗതാഗതം പൂർവിസ്ഥിതിയിലായത്.
തിരുവനന്തപുരത്ത് ഇടവയ്ക്കും കാപ്പിലിനും ഇടയിൽ തെങ്ങ് ട്രാക്കിൽ വീണാണ് ഇവിടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. രാവിലെ 11.30യോടെയായിരുന്നു സംഭവം. റെയിൽവേ ഉദ്യോഗസ്ഥർ എത്തി മരം മുറിച്ചുമാറ്റി. ഇവിടെയും ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.
