കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം, കണ്ണൂർ, വയനാട്, തൃശൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, നഴ്‌സറികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
തൃശൂർ ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. വയനാട് ജില്ലയിൽ റെഡ് അലർട്ടും കാസർകോട് ജില്ലയിൽ റെഡ് അലർട്ടും തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിലാണ് അവധി. വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
കണ്ണൂർ ജില്ലയിൽ സ്കൂളുകൾക്ക് മാത്രമാണ് അവധി. വയനാട് ജില്ലയിലെ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ലെന്ന് കലക്ടർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ ശക്തമായ മഴ കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവക്ക് തിങ്കളാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.
പലയിടങ്ങളിലും മരംകടപുഴകി വീണ് നാശനഷ്ടങ്ങളുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.