നിരന്തരം നിരീക്ഷിക്കുന്നതിന് കിടപ്പുമുറിയിൽ മാതാപിതാക്കൾ ഒളികാമറ സ്ഥാപിച്ചെന്ന പരാതിയുമായി 20-കാരി പൊലീസ് സ്റ്റേഷനിൽ. ചൈനയിലാണ് സംഭവം. മാതാപിതാക്കളുടെ നിയന്ത്രണങ്ങൾ സഹിക്കാൻ കഴിയാതെ വീടുവിട്ടു ഒളിച്ചോടുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ബെയ്ജിങ് പൊലീസ് സ്റ്റേഷനിലാണ് യുവതി മാതാപിതാക്കൾക്കെതിരെ പരാതിയുമായി എത്തിയത്.
സർവകലാശാല രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് യുവതി. തെറ്റുകൾ ചെയ്താൽ മാതാപിതാക്കൾ തന്റെ മൊബൈൽ ഫോൺ തറയിലേക്ക് വലിച്ചെറിയുമായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. മാതാപിതാക്കളുടെ ഇത്തരം ആക്രമാസക്തമായ സ്വഭാവം കാരണം താൻ വലിയ ട്രോമയിലൂടെയാണ് കടന്നു പോകുന്നത്. ബെയ്ജിങ്ങിൽ പാർട്ട്-ടൈം ജോലി ചെയ്തു സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞു.
എന്നാൽ തന്നെ കാണാനില്ലെന്ന പരാതി നൽകി മാതാപിതാക്കൾ വലിയെ പ്രശ്നമുണ്ടാക്കുമെന്ന് ഭയന്നാണ് താൻ ആദ്യം തന്നെ പൊലീസിനോട് കാര്യങ്ങൾ പറയാനെത്തിയതെന്നും യുവതി പറഞ്ഞു. സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാമറ സ്ഥാപിച്ച കാര്യം മാതാപിതാക്കൾ സമ്മതിച്ചു. യുവതിയുടെ സ്വകാര്യതയിൽ ഇടപെടില്ലെന്നും കാമറ ഉടൻ നീക്കം ചെയ്യുമെന്ന ഉറപ്പിലും യുവതിയെ മാതാപിതാക്കൾക്കൊപ്പം അയച്ചതായും പൊലീസ് പറഞ്ഞു. ചൈനയില്‍ കുട്ടികളുടെ പഠനം ശ്രദ്ധിക്കാനായി അവരുടെ മുറികളില്‍ മാതാപിതാക്കള്‍ ഒളി കാമറകള്‍ സ്ഥാപിക്കുന്നത് നേരത്തെയും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്

